ന്യൂഡൽഹി: ഗോതന്പ് മാവ് (ആട്ട), മൈദ, റവ, ഹോൾ വീറ്റ് ആട്ട, റിസൾട്ടന്റ് ആട്ട എന്നിവയുൾപ്പെടെയുള്ള ഗോതന്പ് ഉത്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രണം കേന്ദ്ര സർക്കാർ ഉടനടി പ്രാബല്യത്തോടെ ഇന്നലെ പിൻവലിച്ചു.
ഗോതന്പ് പൊടിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്റുമതി നയത്തിൽ സർക്കാർ ഭേദഗതി വരുത്തുകയും ഇവയുടെ വിദേശ കയറ്റുമതിക്കുമേൽ മുൻപ് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കുകയും ചെയ്തതായി ഒൗദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
2022 ജൂലൈ 12-നാണ് കേന്ദ്ര സർക്കാർ ഗോതന്പ് കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതിനുശേഷമുള്ള പ്രധാന ഇളവാണിത്. മുൻപുണ്ടായിരുന്ന നിരോധനത്തിന് പകരം ഇവ സൗജന്യമായി കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന രീതിയിൽ സർക്കാർ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തി.
കയറ്റുമതി
നിയന്ത്രണങ്ങളിൽ ഇളവ്
ഗോതന്പിന്റെയും ഗോതന്പ് അധിഷ്ഠിത ഉത്പന്നങ്ങളുടെയും മേലുള്ള കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രതിവർഷം 50 ലക്ഷം ടണ് വരെ കയറ്റുമതി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് സർക്കാർഈ വർഷം ആദ്യം ഭാഗികമായി ഇളവുകൾ നൽകിയിരുന്നു.
പുതിയ ഭേദഗതിയോടെ ഈ പരിധിയും ഒഴിവാക്കി. ഇത് വഴി കയറ്റുമതിക്കാർക്ക് അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത അനുസരിച്ച് കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സാധിക്കും. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കാനും ഭക്ഷ്യവിലക്കയറ്റം തടയാനുമായി കുറച്ചു വർഷങ്ങളായി തുടർന്നുവന്ന നിയന്ത്രണങ്ങൾക്കാണ് ഇതോടെ മാറ്റമാകുന്നത്.
ഇന്ത്യ ഗോതന്പ് കയറ്റുമതി നിരോധിച്ചത് എന്തുകൊണ്ട്?
ആഭ്യന്തര വിപണിയിൽ ഗോതന്പിന്റെയും ആട്ടയുടെയും വില കുത്തനെ ഉയർന്നതിനെ തുടർന്ന് 2022ൽ ഇന്ത്യ ഗോതന്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ഇന്ത്യ ഗോതന്പ് കയറ്റുമതി വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുണ്ടായ വിതരണ തടസങ്ങൾ കാരണം ആഗോളതലത്തിൽ ഗോതന്പ് വില ഏകദേശം 40 % വരെ ഉയർന്നിരുന്നു. ലോകത്തിലെ ഗോതന്പ് വ്യാപാരത്തിന്റെ 25 % കൈകാര്യം ചെയ്തിരുന്ന കരിങ്കടൽ മേഖലയിലെ വിതരണം തടസപ്പെട്ടതാണ് ആഗോള വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
ഈ സമയത്ത് ഇന്ത്യ കൂടുതൽ കയറ്റുമതി നടത്തുകയും അന്താരാഷ്ട്ര വിപണിയിലെ ക്ഷാമത്തിന് ഒരു പരിധി വരെ ആശ്വാസമാകുകയും ചെയ്തു. എന്നാൽ, രാജ്യത്തിനകത്ത് വില ഉയരുകയും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുകയും ചെയ്തതോടെ ഇന്ത്യ ആഭ്യന്തര വിപണിയിലെ ലഭ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കയറ്റുമതി നിയന്ത്രിക്കുകയായിരുന്നു.
പുതിയ തീരുമാനത്തോടെ ഇന്ത്യ വീണ്ടും ഗോതന്പ് ഉത്പന്നങ്ങളുടെ ആഗോള വ്യാപാരത്തിലേക്ക് സജീവമായി തിരിച്ചെത്തുകയാണ്. ഈ നിയന്ത്രണങ്ങൾ നീക്കിയതിലൂടെ തദ്ദേശീയ മാവ് മില്ലുകൾക്കും കയറ്റുമതിക്കാർക്കും വിദേശ വിപണിയിലേക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.